പേജുകള്‍‌

2014, മേയ് 23

ഇനി എന്ത്?

എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ ട്രിപ്പുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ നടത്തുന്ന സമരങ്ങൾ ഞാൻ എന്റെ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നല്ലൊ. അതിന്റെ തുടർച്ചയാണ് ഇത്. പറവൂർ ജോയിന്റ് ആർ ടി ഒ ഈ വിഷയത്തിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ അന്വേഷണം സംബന്ധിക്കുന്ന റിപ്പോർട്ട് ഒന്നും പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും ലഭിക്കാത്തതിനാൽ ആണ് ഉത്തരം തരാൻ നിർവ്വാഹമില്ലാത്തതെന്നും ആർ ടി ഒയ്ക്ക് നൽകിയ അപ്പിലിനുള്ള മറുപടിയിൽ പറയുന്നു. ഞാൻ ഉന്നയിച്ചിട്ടുള്ള പരാതിയിൽ പറയുന്ന ബസ്സുകൾ സർവ്വീസ് നടത്തുന്ന സ്ഥലം നോർത്ത് പറവൂർ ജോയിന്റ് ആർ ടി ഒയുടെ അധികാരപരിധിയിൽ ആയതിനാലാണ് അദ്ദേഹത്തോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. അങ്ങനെ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്ന ബസ്സുടമകൾക്കെതിരായി സ്വീകരിക്കുന്ന നടപടികൾ ആ ബസ്സിന്റെ പെർമിറ്റ് ഫയലിൽ ആണ് രേഖപ്പെടുത്തുകയത്രെ. അതല്ലാതെ അന്വേഷണവിവരങ്ങൾ സംബന്ധിക്കുന്ന പൊതുവായ ഒരു റിപ്പോർട്ട് ഇല്ലെന്ന് മറുപടിയിൽ പറയുന്നു. മറുപടി ഇങ്ങനെ അവസാനിക്കുന്നു "വിവരാവകാശനിയമം 2005 പ്രകാരം ചോദ്യാവലികൾക്കോ വ്യാഖ്യാനങ്ങൾക്കൊ സ്പഷ്ടീകരണങ്ങൾക്കൊ മറുപടി നൽകാൻ വ്യവസ്ഥയില്ല. എന്നിരുന്നാലും പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ വിശദീകരണം അംഗീകരിച്ച് താങ്കളുടെ അപ്പീൽ പരിഗണിച്ചതിൽ മേല്പറഞ്ഞ മേഖലകളിൽ രാത്രികാലങ്ങളിൽ അനധികൃതമായി സർവ്വീസ് നിറുത്തുന്ന ബസ്സുകളുടെ നമ്പർ സഹിതം പരാതിനൽകിയാൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചു കൊണ്ട് താങ്കളുടെ അപ്പീൽ തീർപ്പാക്കി ഇതിനാൽ ഉത്തരവാകുന്നു"

ഇനി എന്ത്? എന്നുള്ളതാണ് എന്റെ ചോദ്യം. ഞാൻ ആവശ്യപ്പെട്ടത് എന്റെ പരാതി പരിഗണിച്ച് ആർ ടി എ നകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആർ ടി എ സെക്രട്ടറികൂടിയായ എറണാകുളം ആർ ടി ഒ കൈക്കൊണ്ട നടപടികൾ സംബന്ധിക്കുന്ന വിശദാംശങ്ങൾ ആണ്. അന്വേഷണം നടത്താനും സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ അടിയന്തിരമായി ശിക്ഷാനടപടികൾ സ്വീകരിക്കാനും ആണ് ആർ ടി എ നിർദ്ദേശം നകിയത്. അതനുസരിച്ച്  അന്വേഷണം നടത്തിയിട്ടുള്ളത് നോർത്ത് പറവൂർ ജോയിന്റ് ആർ ടി ഒ ആണെങ്കിൽ ആ അന്വേഷണം സംബന്ധിക്കുന്ന വിശദാംശങ്ങൾ ലഭ്യമാക്കേണ്ട ചുമതല വിവരാവകാശനിയമം അനുസരിച്ച് എറണാകുളം ആർ ടി ഒയ്ക്ക് ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് നൽകാത്തത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെ? അന്വേഷണം നടത്തി ആ വിവരം പെർമിറ്റ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബാധ്യതയില്ലെ? .  ആർ ടി ഒ തന്ന മറുപടിയുടെ സ്കാൻകോപ്പി ചുവടെ ചേർക്കുന്നു.ആർക്കെങ്കിലും ഈ വിഷയത്തിൽ ശരിയായ മാർഗ്ഗനിർദ്ദേശം നകാൻ സാധിക്കും എങ്കിൽ സന്തോഷം.



ഈ വിഷയത്തിൽ അഖിലേന്ത്യാതലത്തിൽ വിവരാവകാശനിയമം അനുസരിച്ച് വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഒരു കൂട്ടം ആളുകളുടെ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഞാൻ ഉന്നയിച്ച സംശയങ്ങൾകൂടി ഇവിടെ ചേർക്കുന്നു

I am writing this from the southern tip of India, Kerala. I am from Cochin. The public transport system in our state is dominated by private stage carriages. About 75% of buses operating in our state are dominated by private bus operators. The main problem we are facing in my place is most of these buses (Private and State owned RTC) do not ply after 9PM even though they supposed to operate till 10:30PM. Many complaints are lodged against these operators but authorities do not take strict action against them. At last one of my complaints was taken up by Ernakulam Regional Transport Authority (RTA) meeting held on 03/10/2013. RTA is responsible for fixing time schedule for various routes, approving permit to private as well as state owned transport corporation buses (KSRTC), fixing fare stages, hearing complaints against operation of buses. It is a three member body headed by district collector as chairman and deputy transport commissioner and district police superintendent as members.

The Ernakulam RTA meeting held on 03/10/2013 took my complaint for hearing and I presented my arguments before it. After the hearing RTA directed its Secretary (Regional Transport Officer, Ernakulam) to conduct an enquiry based on my complaint and take urgent action U/S 86(5) of Motor Vehicles Act against stage carriages curtailing trips violating permit condition.

There was no response for three months. Then on 17/02/2014 I filed an application under RTI Act 2005 to the PIO, Regional Transport Office, Ernakulam through which I requested to furnish the details of enquiry conducted as per the RTA direction, details of buses which were found curtailing trips and details of actions taken against these buses U/S 86(5) of MV Act as directed by RTA. I got a reply from PIO RT Office Ernakulam on13/03/2014 saying that “Officer concerned is directed to conduct enquiry in this matter and take necessary actions against these buses. But no information regarding the enquiry is available at this office. Action will be taken once the report is submitted” This reply was not satisfactory for me and I filed an appeal to RTO, Ernakulam (who is also Secretary RTA to whom the RTA has given direction to conduct enquiry) on 05/04/2014.

Today (22/05/2014) I got a reply for my appeal from RTO Ernakulam. The reply is dated 16/05/2014 and was posted on 21/05/2014. It says that “your place comes under the North Parur joint RT Office. A copy of RTA decision was forwarded to North Parur Joint RTO and he was directed to conduct an enquiry as per the RTA direction. But no common report from North Parur Joint RTO was received at this office. Details of actions taken against buses curtailing trips will be noted on the permit file of individual bus. No such files of buses operating in your region are maintained at RT Office Ernakulam. There was no report available from North Parur Joint RTO about details of actions taken. That was why PIO replied that details of action taken are not available.” It also says that “As per Right to Information Act 2005 no replies are to be given if the information asked for is questionnaires, explanations and clarifications. Even though, accepting the explanation form PIO your appeal is considered and assure you that strict action will be taken against buses curtailing trips if complaints are given with bus number, your appeal is disposed herewith

Now I want to know the following.

Can I give appeal against the decision of RTO Ernakulam. I asked details regarding the enquiry conducted on my complaint (it was not any questionnaire, explanation or clarification) . If any enquiry was conducted by North Parur Joint RTO there will be a report at North Parur Joint RT Office who is a junior officer of the same department and as per RTI Act 2005 RTO Ernakulam is liable to collect the report from his subordinate officer and give it to me. 

Or the other better option is to give a fresh RTI application at North Parur Joint RT Office asking the details of enquiry done as per the direction of Secretary RTA Ernakulam. Can you give me proper guidance in this matter?

2014, മാർച്ച് 24

ആർ ടി എ അന്വേഷണം

എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള എന്റെ പരാതികൾ ഞാൻ മുൻപും എന്റെ ബ്ലോഗിൽ പലവട്ടം ഉന്നയിച്ചിട്ടുള്ളതാണല്ലൊ. ഇത്തരത്തിൽ ഞാൻ എറണാകുളം ആർ ടി എ മുൻപാകെ ഒരു പരാതി നൽകിയിരുന്നു. 03/10/2013-ൽ ചേർന്ന എറണാകുളം ആർ ടി എ യോഗം എന്റെ പരാതി പരിഗണിക്കുകയും താഴെ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശം നൽകുകയും (Supplementary Item-16) ചെയ്തു.
Heard and perused the complaint filed by Mr. Manikantan, Ooradil Kamalabhavanam, Kuzhuppilly, Ayyampillyregarding the curtailment of night services inrespect stage carriages including KSRTC on the routes Njarakkal-Cherai-Paravoor, Vypin-Pallippuram and Cherai-Njarakkal. Secretary RTA is directed to conduct enquiry on complaint and take urgent action U/S 86(5) of MV Act against  such carriages curtialing trips violating permit condition.
ഈ നിർദ്ദേശത്തിൽ ആർ ടി ഒയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള തുടർനടപടികൾ അറിയുന്നതിനായി 17/02/2014-ൽ വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ മൂന്നുകാര്യങ്ങൾക്കുള്ള മറുപടിയാണ് അഭ്യർത്ഥിച്ചിരുന്നത്.
  1. ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ
  2. മേല്പറഞ്ഞ അന്വേഷണത്തിൽ കണ്ടെത്തിയ സർവ്വീസ് റദ്ദാക്കുന്ന സ്വകാര്യബസ്സുകളെയും കെ എസ് ആർ ടി സി ബസ്സുകളേയും സംബന്ധിക്കുന്ന വിവരങ്ങൾ
  3. രാത്രികാലസർവ്വീസുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ ആർ ടി എ നിർദ്ദേശം അനുസരിച്ച് മേട്ടോർ വാഹനനിയമം 86(5) അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ള ശിക്ഷാനടപടികൾ സംബന്ധിക്കുന്ന വിശദവിവരങ്ങൾ
ഈ അപേക്ഷയുടെ മറുപടി കഴിഞ്ഞ ദിവസം ലഭിച്ചു. അത് ചുവടെ ചേർക്കുന്നു.

വിവരാവകാശനിയമം അനുസരിച്ച് ലഭിച്ച മറുപടി
  1.  1&2 ഈ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതുമായി സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങൾ ഈ ഓഫീസിൽ ലഭിച്ചിട്ടില്ല
  2.  3 റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നതാണ്.
എന്റെ സംശയം ഇതാണ് ജില്ലാകളക്‌ടർ അദ്ധ്യക്ഷനും, മദ്ധ്യമേഖലാ ട്രാൻസ്പോർട്ട് കമ്മീഷണർ, എറണാകുളം റൂറൽ എസ്പി എന്നിവർ അംഗങ്ങളും ആയുള്ള ആർ ടി എ യുടെ ഒരു ഉത്തരവ് നടപ്പാക്കുന്നതിൽ എന്തുകൊണ്ട് ഇത്രകാലതാമസം ഉണ്ടാകുന്നു. ബസ്സുകളുടെ സർവ്വീസ് റദ്ദാക്കലിനെകുറിച്ചുള്ള വാർത്തകൾ ഇപ്പോഴും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്വേഷണം നടത്തി സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾ കണ്ടെത്തുക എന്നത് അത്ര വിഷമം പിടിച്ച പദ്ധതിയല്ല. അനുവദിക്കപ്പെട്ടിരിക്കുന്ന 23 തിരുകൊച്ചി സർവ്വീസുകളിൽ 11 എണ്ണം മാത്രമേ സർവ്വീസ് നടത്തുന്നുള്ളു എന്ന് കെ എസ് ആർ ടിസി തന്നെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആർ ടി ഓഫീസിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലാത്തതിനാൽ അപ്പീൽ നലകാനാണ് തീരുമാനും. കൂടാതെ ആർ ടി എയുടെ ഉത്തരവിൽ ഇതുവരെ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന വസ്തുത ബഹുമനപ്പെട്ട എറണാകുളം ജില്ലാകളക്‌ടറുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഉദ്ദേശിക്കുന്നു.  ഈ വിഷയത്തിൽ ഞാൻ മുൻപ് എഴുതിയ ബ്ലോഗുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുന്നു.

2014, ഫെബ്രുവരി 11

KSRTCയുടെ നുണപ്രചരണം

എന്റെ നാട്ടിലെ യാത്രാപ്രശ്നത്തെ കുറിച്ച് കഴിഞ്ഞ ബ്ലോഗിൽ ഞാൻ പറഞ്ഞിരുന്നല്ലൊ. ഇത്തവണയും സമാനമായ ഒരു വിഷയം തന്നെ അവതരിപ്പിക്കുന്നു. വൈപ്പിൻ നിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയ ഒന്നായിരുന്നു 22 തിരു-കൊച്ചി ബസ്സുകൾക്ക് ഗോശ്രീപാലങ്ങൾ വഴി സർവ്വീസ് നടത്തുന്നതിന് എറണാകുളം ആർ ടി എ നൽകിയ പെർമിറ്റുകൾ സാധുവാക്കിക്കൊണ്ട് ബഹുമാനപ്പെട്ട് കേരള ഹൈക്കോടതി 2013 മാർച്ച മാസത്തിൽ പുറപ്പെടുവിച്ച വിധിന്യായം. ഇതനുസരിച്ച് 22 ബസ്സുകളിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നതായി 27/08/2013-ൽ ചീഫ് ട്രാഫിക് മാനേജർ ഇൻ ചാർജ്ജ് നൽകിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ  കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിൽ ഗണ്യമായ കുറവുണ്ട്. ഇതിന്റെ കാരണം പല രീതിയിലും അന്വേഷിച്ചു വരുന്നതിനിടയിലാണ് താഴെക്കാണുന്ന പത്രവാർത്ത ശ്രദ്ധയിൽ‌പ്പെട്ടത്.
2013ജനുവരി 16ന് മംഗളം ഓൺലൈനിൽ വന്ന വാർത്ത. സമാനമായ വാർത്ത മറ്റ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പലപ്പോഴും എട്ട് മണിയ്ക്ക് ശേഷം എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും യാത്രചെയ്യുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഈ വാർത്തയിൽ പരാമർശിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധശല്യം ഒരിക്കലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിനാൽ തന്നെ ഈ വാർത്ത ഷെയർ ചെയ്യപ്പെട്ട ഓൺലൈൻ വേദികളിൽ ഇത് കളവാണെന്ന് ഞാൻ തർക്കിച്ചു. എന്നാലും ഇതിന്റെ നിജസ്ഥിതി അറിയുന്നതിനായി വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ 29/01/2014-ൽ ഞാൻ എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് സമർപ്പിച്ചു. അതിനുള്ള മറുപടി ഇന്ന്  തപാലിൽ ലഭിക്കുകയും ചെയ്തു. എന്റെ ചോദ്യങ്ങളും അതിനുള്ള മറുപടിയും ചുവടെ ചേർക്കുന്നു.
ചോദ്യം 1) മദ്യപന്മാർ സാമൂഹ്യവിരുദ്ധർ എന്നിവർ നിമിത്തം ഗോശ്രീപാലങ്ങൾ വഴി വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിലൂടെയുള്ള രാത്രികാലങ്ങളിലെ കെ എസ് ആർ ടി സി സർവ്വീസുകൾ തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം നിലവിൽ ഉണ്ടോ?
ഉത്തരം: ഇല്ല

ചോദ്യം 2) മേല്പറഞ്ഞ കാരണം മൂലം ഏതെങ്കിലും സർവ്വീസുകൾ താൽകാലികമായോ സ്ഥിരമായോ റദ്ദാക്കപ്പെട്ടിട്ടുണ്ടോ?
ഉത്തരം: ഇല്ല

ചോദ്യം 3) സർവ്വീസുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിന് കെ എസ് ആർ ടി സി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം?
ഉത്തരം: സർവ്വീസുകൾ കൃത്യമായി അയക്കുന്നുണ്ട്
29/01/2014-ൽ ഞാൻ സമർപ്പിച്ച അപേക്ഷ

പ്രസ്തുത അപേക്ഷയിൽ എനിക്ക് ലഭിച്ച മറുപടി
അങ്ങനെയെങ്കിൽ മേല്പറഞ്ഞ വാർത്തയുടെ വാസ്തവം എന്താണ്. കെ എസ് ആർ ടി സി സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. 2013 മാർച്ച് മാസത്തിൽ ഹൈക്കോടതി ഉത്തരവിലൂടെ നേടിയെടുത്ത പെർമിറ്റുകളിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നു എന്നാണ് 27/08/2013-ൽ എനിക്ക് ലഭിച്ച മറുപടി. എന്നാൽ ഇപ്പോൾ ഈ ബസ്സുകളുടെ എണ്ണം 11 ആയി കുറഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ മറുപടിയിൽ (റ്റി/78/14/എറണാകുളം, 05/02/2014) വ്യക്തമാക്കുന്നു. നിലവിൽ രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും കെ എസ് ആർ ടി സി ബസ്സുകൾ ഒന്നും തന്നെ ഗോശ്രീപാലങ്ങൾ വഴി സർവ്വീസ് നടത്തുന്നില്ല. രാത്രി 10 മണിയ്ക്ക് ഒരു ബസ്സ് ഉണ്ടെന്ന് പലരും പറയുന്നുണ്ട്. 01/10/2014 രാത്രി 8നും 8:45നും ഇടയിൽ 4 ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു. ഈ സർവ്വീസുകൾ നിറുത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കേണ്ട ഉത്തരവാദിത്വം കെ എസ് ആർ ടി സിയ്ക്ക് ഉണ്ട്. അത് വ്യക്തമാക്കുകയാണ് ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നതിനു പകരം കെ എസ് ആർ ടി സി ചെയ്യേണ്ടത്. ഏറ്റെടുത്ത സർവ്വീസുകൾ നടത്താൻ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുന്നില്ലെങ്കിൽ പെർമിറ്റുകൾ സറണ്ടർചെയ്യണം. പകരം തയ്യാറുള്ളവർക്ക് സർവ്വീസ് നടത്താനുള്ള അനുവാദം ബന്ധപ്പെട്ട അധികാരികൾ നൽകുകയും വേണം.

2014, ജനുവരി 17

വിവരാവകാശം എന്റെ അനുഭവം

എന്റെ നാട്, എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന് ദ്വീപിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന കുഴുപ്പിള്ളി എന്ന ഗ്രാമമാണ്. ഇവിടെ പ്രധാനപാത സംസ്ഥാന ഹൈവേ ആയ വൈപ്പിൻ - പള്ളിപ്പുറം റോഡും. ഞങ്ങൾ എറണാകുളം എന്ന മഹാനഗരത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഗോശ്രീപാലങ്ങൾ വഴിയാണ്. പണ്ട് വൈപ്പിനിൽ നിന്നും ബോട്ട് മാർഗ്ഗമാണ് ഞങ്ങൾ എറണാകുളത്ത് എത്തിയിരുന്നത്. എന്നാൽ ഏതാനും വർഷം മുൻപ് ഗോശ്രീപാലങ്ങൾ തുറന്നതോടെ എറണാകുളം നഗരവുമായി ഞങ്ങൾ കൂടുതൽ അടുത്തു. മുൻപ് ഈ ദ്വീപിനെ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിരുന്നത് ചെറായി വഴിയാണ്. പിന്നീട് മാല്യങ്കരയിലും പാലം വന്നു. അങ്ങനെ കൊടുങ്ങല്ലൂരുമായും ഞങ്ങൾ കൂടുതൽ അടുത്തു. 

ഇങ്ങനെ പുതിയ പാലങ്ങൾ ദ്വീപിലെ ഗതാഗതം വർദ്ധിപ്പിച്ചു. ആദ്യകാലങ്ങളിൽ സ്വകാര്യബസ്സുകൾ മാത്രം ഉണ്ടായിരുന്ന ദ്വീപിൽ കെ എസ് ആർ ടിസി യും സർവ്വീസ് ആരംഭിച്ചു. ദ്വീപിൽ നിന്നും ദൂരസ്ഥലങ്ങളിലേയ്ക്കുള്ള സർവ്വീസുകൾ കെ എസ് ആർ ടി സിയുടെ കുത്തകയായി. ആദ്യമെല്ലാം വൈപ്പിൻ - പറവൂർ, വൈപ്പിൻ - മുനമ്പം മാത്രമായിരുന്നു സർവ്വീസുകൾ. ഇപ്പോൾ ദ്വീപിന്റെ മറ്റു പ്രദേശങ്ങളിലേയ്ക്കും ദൂര ദേശങ്ങളിലേയ്ക്കും ബസ്സുകൾ ഉണ്ട്. ഫലത്തിൽ ബസ്സുകൾ തമ്മിലും കെ എസ് ആർ ടി സിയുമായും മത്സരം കൂടി. കേരളത്തിൽ ആദ്യമായി സ്വകാര്യബസ്സുകൾക്ക് ടൈം പഞ്ചിങ്ങ് ഉണ്ടായിരുന്നത് വൈപ്പിനിൽ ആണ്. കെ എസ് ആർ ടി സി പഞ്ചിങ്ങിന് തയ്യാറാവാതെ വന്നതോടെ സ്വകാര്യബസ്സുകളും അതിൽ നിന്നും പിന്മാറി. ഇന്ന് ഞങ്ങളുടെ പൊതുഗതാഗതരംഗം ആകെ താറുമാറായ അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിൽ ബസ്സ് സർവ്വീസുകൾ റദ്ദാക്കുന്നത് തുടർക്കഥയായി. പലപ്പോഴും വീട്ടിൽ പോകാൻ നൂറും ഇരുന്നൂറും രൂപ ഓട്ടോ ചാർജ്ജ് ഇനത്തിൽ കൊടുക്കേണ്ട ദുരവസ്ഥയിൽ ആയി വൈപ്പിൻ ജനത. മാദ്ധ്യമങ്ങൾ പലവട്ടം ഈ കാര്യം വാർത്താപ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. ഈ ദുരവസ്ഥയ്ക്കെതിരെ ഞാൻ നടത്തിയ വിവരാവകാശനിയമപ്രകാരമുള്ള പ്രതിക്ഷേധങ്ങൾ ആണ് ഇനി വിവരിക്കുന്നത്. 

മേൽകാണിച്ചിരിക്കുന്നത് സർവ്വീസുകൾ റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ച് മലയാള മനോരം 2013 ഡിസംബർ എട്ടിന് പ്രസിദ്ധീകരിച്ച വാർത്തയാണ്. ഇത്തരത്തിൽ പലപ്പോഴും വാർത്തകൾ മനോരമയും മാതൃഭൂമിയും മറ്റ് പത്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. എന്നാലും ഫലം ഉണ്ടാകാറില്ല. ഒടുവിൽ സർവ്വീസ് മുടക്കുന്ന ബസ്സുകളെക്കുറിച്ച് മോട്ടോർവാഹനവകുപ്പിന് പരാതി നൽകാൻ ഞാൻ തീരുമാനിച്ചു. ആ പരാതി നൽകിയപ്പോൾ സർവ്വീസ് നടത്താത്ത ബസ്സുകളെ കുറിച്ചു വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരാതി നൽകാനായി മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള മറുപടി. അങ്ങനെ വ്യക്തമായ ഒരു പരാതി നൽകണമെങ്കിൽ സർവ്വീസ് നടത്തേണ്ടുന്ന എല്ലാ ബസ്സുകളെക്കുറിച്ചുമുള്ള വിവരം നമ്മുടെ പക്കൽ ഉണ്ടായിരിക്കണം. ദൗർഭാഗ്യവശാൽ എന്റെ പക്കൽ ആ വിവരം ഇല്ല. അതിനാൽ രാത്രി 8:30നു ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും 8 മണിക്ക് ശേഷം പറവൂരിൽ നിന്നും സർവ്വീസ് നടത്തേണ്ട എല്ലാ ബസ്സുകളുടേയും വിവരങ്ങൾ ലഭ്യമാക്കണമെന്ന വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷ ഞാൻ എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ മുൻപാകെ 2013 ആഗസ്റ്റ് 13ന് സമർപ്പിച്ചു.

ആ അപേക്ഷയിൽ എനിക്ക് ലഭിച്ച മറുപടിയാണ് ((G7/188/2013/RTI/E, 11/09/2013) ) മുകളിലെ ചിത്രത്തിൽ. ഞാൻ ആവശ്യപ്പെട്ടപ്രകാരമുള്ള സമയവിവരപ്പട്ടിക പ്രസ്തുത ആഫിസിൽ സൂക്ഷിച്ചിട്ടില്ലെന്നും അതിനാൽ ലഭ്യമാക്കാൻ സാധിക്കില്ലെന്നും മറുപടിയിൽ പറയുന്നു. എന്നാൽ സമാനമായ ചോദ്യം ഞാൻ 2010ലും ചോദിച്ചിരുന്നു. അന്ന് എനിക്കെ വ്യക്തമായ മറുപടി തന്നതും ആയിരുന്നു. 


2010 ഡിസംബറിൽ സമർപ്പിച്ച അപേക്ഷയിൽ 2011 ജനുവരിയിൽ ലഭിച്ച മറുപടിയാണ് ചിത്രത്തിൽ. ഇതോടൊപ്പം ലഭിച്ച സമയവിവരപ്പട്ടികയുടെ ഒരു പേജും ചുവടെ ചേർക്കുന്നു.

മേൽ ചിത്രങ്ങളിലെ മറുപടികൾ ചൂണ്ടിക്കാട്ടി, ബസ്സുകളെ സമയവിവരം സൂക്ഷിക്കുന്നത് നിറുത്തലാക്കിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്  2013 സെപ്തംബർ 30ന് ഒരു പുതിയ അപേക്ഷ തയ്യാറാക്കി സമർപ്പിച്ചു. ഇത്തവണ ലഭിച്ച മറുപടി കൂടുതൽ രസകരമായിരുന്നു.

എനിക്ക് കിട്ടിയ മറുപടിയാണ് (G7/229/2013/RTI/E, 29/10/2013) മുകളിലെ ചിത്രത്തിൽ. വിവരങ്ങൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് വൈറസ് കയറി നശിച്ചുപോയതിനാൽ ആണ് ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സാധിക്കാത്തതെന്നും, ഇപ്രകാരം വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന രീതി നിറുത്തലാക്കികൊണ്ടുള്ള ഉത്തരവൊന്നും നിലവിലില്ല എന്നും ഈ മറുപടിയിൽ പറയുന്നു. ഈ മറുപടിയും എനിക്ക് തൃപ്തികരമല്ലാഞ്ഞതിനാൽ ബസ്സുകളുടെ സമയവിവരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്ന ഒരു അപ്പീൽ ഞാൻ അപ്പീൽ അധികാരിയായ എറണാകുളം ആർ ടി ഓയ്ക്ക് 20/11/2013-ൽ അയച്ചിരുന്നു. ആ അപ്പീൽ 23/11/2013-ൽ കൈപ്പറ്റിയതായുള്ള അറിയിപ്പ് എനിക്ക് കിട്ടി. 13/01/2014-ൽ അപ്പീൽ തീർപ്പാക്കികൊണ്ടുള്ള ആർ ടി ഒയുടെ മറുപടി (G7/AP 33/2013/RTI/E, 03/01/2014) എനിക്ക് ലഭിച്ചു.

ഇതനുസരിച്ച് ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ (പി ഐ ഒ) ഭാഗത്തുനിന്നും മനഃപൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും, ഞാൻ ആവശ്യപ്പെട്ട പ്രകാരം ബസ്സുകളുടെ സമയക്രമം ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പി ഐ ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു.

ഇതിനിടയിൽ ബഹുമാനപ്പെട്ട എറണാകുളം ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ഒരു അറിയിപ്പ് കണ്ടു. എറണാകുളം ആർ ടി എ (റീജണൽ ട്രാൻസ്പോർട്ട് അഥോറിട്ടി)യുടെ ഒരു യോഗം 25/09/2013ന് എറണാകുളം കളക്‌ടറേറ്റിൽ കൂടുന്നു. ആ അറിയിപ്പിൽ പൊതുജനങ്ങൾക്ക് ഈ യോഗത്തിൽ സംബന്ധിക്കാൻ സാധിക്കുമോ എന്നൊരു സംശയം ഞാൻ ഉന്നയിച്ചിരുന്നു. അതിനു മറുപടിയായി പൊതുജനങ്ങൾക്കുള്ള പരാതികൾ സെക്രട്ടറി, ആർ ടി എ, കളക്‌ടറേറ്റ് എറണാകുളം എന്ന വിലാസത്തിൽ അയക്കാം എന്ന് അറിയിച്ചു. അതനുസരിച്ച് ബസ്സുകൾ സർവ്വീസ് മുടക്കുന്നത് ചൂണ്ടിക്കാട്ടി ഒരു പരാതി അയച്ചു. തുടർന്ന് 30/09/2013-ൽ എനിക്ക് ആർ ടി ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടി. "ആർ ടി എ യോഗം 2013 ഒക്‌ടോബർ 3ന് നടക്കുന്നു പരാതിയിൽ (G/5956/2013/E) നേരിട്ട് ഹാജരായി വിശദീകരണം നൽകാം." യോഗത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി 01/10/2013-ൽ എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും വൈകീട്ട് 7:35മുതൽ 9:05വരെ സർവ്വീസ് നടത്തിയ എല്ലാ ബസ്സുകളെയും സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചു. അതുമായി 02/10/2013-ൽ കളക്‌ടറേറ്റിൽ ചേർന്ന ആർ ടി എ യോഗത്തിൽ പങ്കെടുത്തു വിഷയം അവതരിപ്പിച്ചു. ഈ വിഷയം അടിയന്തിരമായി അന്വേഷിക്കാനും സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 86(5) വകുപ്പു അനുസരിച്ച് നടപടി സ്വീകരിക്കാനും ആർ ടി എ നിർദ്ദേശം (സപ്ലിമെന്ററി ഐറ്റം-16) നൽകി.

ഈ വിഷയത്തിൽ തുടർന്നും നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കാരണം ബസ്സുകളുടെ സർവ്വീസ് റദ്ദാക്കൽ ഇപ്പോഴും തുടരുന്നു. അതിന് പല കാരണങ്ങൾ അവർക്കും പറയാനുണ്ട്. പക്ഷെ അതിൽ പലതും സർവ്വീസ് റദ്ദാക്കുന്നത് ന്യായീകരിക്കുന്നില്ല. ബസ്സുടമകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവർ അധികാരികളുടെ മുന്നിൽ അവതരിപ്പിച്ച് അതിന് പരിഹാരം കണ്ടത്താൻ ശ്രമിക്കണം.
ഇത്രയും നാളത്തെ ഈ പ്രയത്നങ്ങൾ വൃഥാവിൽ ആവില്ല എന്നാണ് എന്റെ വിശ്വാസം. ഇത്തരം സമരങ്ങളിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ആവശ്യമാണ്. 03/10/2013-ലെ ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച മേൽനടപടികൾ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പബ്ലിക് ഇൻഫോർമേഷൻ ഓഫീസറെ സമീപിക്കാം. അതിന്റെ മറുപടിയ്ക്ക് അനുസരിച്ച് അധികാരികളിൽ നിന്നും തുടർനടപടികൾ ആവശ്യപ്പെടാം. എന്റെ അപ്പീൽ തീർപ്പാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സമയവിവരപ്പട്ടിക തയ്യാറാക്കുന്നതിന്റെ പുരോഗതികൾ വിവരാവകാശനിയമം വഴി ആവശ്യപ്പെടാം. അങ്ങനെ നമ്മൾ ജാഗരൂകരായിരുന്നാൽ അധികാരികളും നിയമലംഘകർക്കെതിരെ നപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നെപ്പോലെ ഒരു സാധാരണ പൗരന് ഇതൊക്കെ  ചെയ്യാൻ സാധിക്കും എങ്കിൽ ഇതു വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരു പക്ഷെ അത്ഭുതങ്ങൾ കൊണ്ടുവരാൻ സാധിച്ചേക്കും. ഈ ബ്ലൊഗ് വായിക്കുന്ന നിങ്ങളിൽ ഒരാളെങ്കിലും സ്വന്തം നാട്ടിലെ പ്രശ്നങ്ങൾക്ക് വിവരാവകാശനിയമത്തെ ഉപയോഗിക്കാൻ തീരുമാനിച്ചു എങ്കിൽ ഞാൻ ഈ എഴുതുന്നത് ഫലം കണ്ടു എന്ന് ഞാൻ കരുതും. വിവരാവകാശനിയമം ഒരുപാട് വെള്ളം ചേർത്ത് ലഘൂകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും നിയമലംഘനങ്ങൾക്കും അനീതിയ്ക്കും എതിരെ പോരാടാൻ ശക്തമായ ആയുധം തന്നെയാണ്. കൂടുതൽ ആളുകൾ ഈ ആയുധം പ്രയോഗിക്കാൻ തയ്യാറാവണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.